Advertisement

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണും

November 27, 2019
1 minute Read

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റിട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ശിഖര്‍ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ശിഖര്‍ ധവാന് തിരിച്ചടിയായത്.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഫിസിയോ ആഷിഷ് കൗഷികുമായി ധവാന്റെ പരിക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതുപ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

ഇതോടെയാണ് പകരക്കാരന്റെ സ്ഥാനത്തേയ്ക്ക് സഞ്ജു സാംസണ്‍ എത്തുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റിട്വന്റി മത്സരത്തില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.

ധവാന്‍ പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുലാകും ഓപ്പണറുടെ റോളില്‍ എത്തുക. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പര ആരംഭിക്കുന്നത്. സെയ്ദ് മുഷ്താഖ് അലി ട്വന്റിട്വന്റിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെയാണ് ധവാന് പരിക്കേറ്റത്.

Read More:ധോണിയുടെ തിരിച്ചുവരവ് ഐപിഎൽ പ്രകടനം മുൻനിർത്തിയാകുമെന്ന് രവി ശാസ്ത്രി

നേരത്തെ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തു നിന്ന് ഉയര്‍ന്നത്. ഹര്‍ഷ ഭോഗ്‌ലെ, ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകനായ അയാസ് മേനോന്‍, മുന്‍ ദേശീയ താരം തുടങ്ങിയവരൊക്കെ സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇടപെടണമെന്നാവശ്യപ്പെട്ട ഹര്‍ഭജന്‍ സെലക്ഷന്‍ കമ്മറ്റിയെ മാറ്റണമെന്നും തുറന്നടിച്ചിരുന്നു.അതേ സമയം, വിരാട് കോലി ടീമിലേക്ക് മടങ്ങി എത്തിയതും രോഹിത് ശര്‍മ്മ വിശ്രമം എടുക്കാന്‍ തയ്യാറാകാതിരുന്നതുമാണ് സഞ്ജു പുറത്താവാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top