നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ തെളിവ് നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്ധരിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിച്ചത്. ഈ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയതുപോലെ നടിയുടെ സ്വകാര്യതയ്ക്ക് വില കല്‍പ്പിച്ചുകൊണ്ടുള്ള വിധിയാണ് സുപ്രിംകോടതിയുടേതും. അഭിഭാഷകര്‍ക്കൊപ്പം ദിലീപിന് ഈ ദൃശ്യങ്ങള്‍ കാണാമെന്നും സുപ്രിംകോടതി അറിയിച്ചു. |
നേരത്തെ കീഴ്‌ക്കോടതി മുതല്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. ദൃശ്യങ്ങള്‍ കാണാമെന്നും എന്നാല്‍ പകര്‍പ്പ് നല്‍കാനാവില്ലെന്നും നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയാണ് ഉണ്ടായത്.
ദിലീപിനെ സംബന്ധിച്ച് വിധി വലിയ തിരിച്ചടിയാണ്. ദൃശ്യങ്ങളില്‍ വെട്ടിച്ചേര്‍ക്കലുകളും കുറയ്ക്കലുകളും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കേസില്‍ പൂര്‍ണമായ തരത്തില്‍ വിചാരണ നേരിടാന്‍ കഴിയൂ എന്നായിരുന്നു ദിലീപിന്റെ വാദം. ഇത് സുപ്രിംകോടതി അംഗീകരിച്ചില്ല. നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകൂ എന്ന് സുപ്രിംകോടതി വ്യക്തമാക്കി. കേസ് തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ദൃശ്യം ലഭിച്ചാല്‍ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താന്‍ ആകും എന്നും ആയിരുന്നു ദിലീപിന്റെ വാദം. ദീലീപിനു വേണ്ടി ഹാജരായത് സുപ്രിംകോടതി അഭിഭാഷകനായ മുകുള്‍ റോഹ്ത്തകി ആയിരുന്നു. മെമ്മറി കാര്‍ഡ് നല്‍കുന്നത് വീണ്ടും തന്നോടുള്ള അനീതിയാകും എന്നാണ് ഇരയായ നടി കോടതിയില്‍ സ്വീകരിച്ച നിലപാട്.
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യത മാനിക്കണമെന്നും ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കുറ്റാരോപിതനായ വ്യക്തി അത് ദുരുപയോഗിക്കുമെന്നും നടി സുപ്രിംകോടതിയില്‍ വാദിച്ചു.
actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here