മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ക്രിമിനൽ കുറ്റമാരോപിച്ച് ബൊളീവിയൻ ഇടക്കാല സർക്കാർ; അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകും

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ക്രിമിനൽ കുറ്റമാരോപിച്ച് ബൊളീവിയയിലെ ഇടക്കാല സർക്കാർ. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അടുത്തദിവസങ്ങളിൽ തന്നെ മൊറാലിസിനെതിരെ പരാതി നൽകുമെന്ന് ആഭ്യന്തരമന്ത്രി അർതുറോ മുറില്ലോ വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റങ്ങളാണ് മൊറാലിസിന് നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
മുമ്പ് രാജ്യദ്രോഹം, ഭീകരത എന്നീ കുറ്റങ്ങളാരോപിച്ച് മൊറാലിസിനെതിരെ ബൊളീവിയയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇടക്കാല ഗവൺമെന്റിന്റെ പുതിയ നീക്കം. മൊറാലിസിനെതിരെയുള്ള തെളിവുകളടങ്ങുന്ന ഒരു വീഡിയോ മുറില്ലോ മാധ്യമപ്രവർത്തകരെ കാണിച്ചതായും റിപ്പോർട്ടുകളുണ്ട്.
Read Also: ബൊളീവിയയിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി
കർശന നിർദേശങ്ങളിലൂടെ, ഇടക്കാല ഗവൺമെന്റിനെതിരെ സമരം തുടരാൻ പ്രതിഷേധക്കാരെ മൊറാലിസ് പ്രേരിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് വിവരം. ഇത് പ്രതിഷേധത്തിനും തുടർന്നുള്ള ഗതാഗതസ്തംഭനത്തിനും അതുവഴിയുണ്ടായ ഭക്ഷ്യക്ഷാമത്തിനും കാരണമായെന്നും മുറില്ലോ കുറ്റപ്പെടുത്തി.
എന്നാൽ ഈ വീഡിയോ വ്യാജസൃഷ്ടിയാണെന്നാണ് മൊറാലിസ് പ്രതികരിച്ചതെന്ന് സ്പുട്‌നിക് റിപ്പോർട്ട് ചെയ്തു.അതേസമയം രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇടക്കാല പ്രസിഡന്റ് ജിയനിൻ അനെസ് ഇന്ന് പ്രതിപക്ഷപാർട്ടികളുമായി കൂടിക്കാഴ്ച നടത്തി.
morales, bolivia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here