സമോവയിൽ അഞ്ചാം പനി പടർന്നുപിടിക്കുന്നു; 5 കുട്ടികൾ കൂടി മരിച്ചു; ഇതോടെ ഒരു മാസത്തിനിടെ മരിച്ചത് 53 പേർ

പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ അഞ്ചാം പനി ബാധിച്ച് 5 അഞ്ച് കുട്ടികൾ കൂടി മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം 53 ആയി. മരിച്ചവരിൽ 48 പേരും നാല് വയസ്സിന് താഴെയുള്ള കുട്ടികളാണ്.
രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രതിരോധക്കുത്തിവയ്പുകൾ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ സമോവയിൽ ഒരുക്കി കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. അഞ്ചാം പനി ബാധിച്ച് മരിച്ച 53 പേരിൽ 48 പേർ നാല് വയസ്സ് വരെയുള്ള കുട്ടികളാണ്. 12 മാസത്തിന് താഴെ മാത്രം പ്രായമുള്ള 23 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ട് ലക്ഷത്തോളമാണ് സമോവയിലെ ആകെ ജനസംഖ്യ. ഇവരിൽ 3,700 ഓളം പേർക്ക് അഞ്ചാം പനി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി 98 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സ്ഥിതി കണക്കിലെടുത്ത് സമോവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ പൊതു നിരത്തിലിറങ്ങുന്നതിനും പരസ്പരം ആശയവിനിമയം നടത്തുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചുമ, തുമ്മൽ എന്നിവയിലൂടെ അഞ്ചാംപനിക്ക് കാരണമാകുന്ന വൈറസ് പകരുമെന്നതാണ് വിലക്കേർപ്പെടുത്താനുള്ള കാരണം.
ഓട്ടിസത്തിന് കാരണമാകുമെന്ന തെറ്റിദ്ധാരണ മൂലം കുട്ടികൾക്ക് പ്രതിരോധകുത്തിവയ്പുകൾ നൽകാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് പനി പടരാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ഒക്ടോബറിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നവംബർ 20 മുതൽ സമോവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Story Highlights : Measles, Samoa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here