മാൾട്ടയിൽ മാധ്യമ പ്രവർത്തകയുടെ കൊലപാതകം; പ്രധാനമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ വൻ പ്രതിഷേധം

മാധ്യമ പ്രവർത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാൾട്ട പാർലമെന്റിന് മുന്നിൽ വൻ പ്രതിഷേധം. പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് എത്രയും വേഗം രാജി വെക്കണമെന്ന ആവശ്യമാണ് നാലായിരത്തോളം സമരക്കാർ മുന്നോട്ട് വച്ചത്.
പുതുവർഷത്തിൽ താൻ സ്ഥാനമൊഴിയുകയാണെന്ന് കഴിഞ്ഞ ദിവസം ദേശീയ ടെലിവിഷനിലൂടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മാധ്യമപ്രവർത്തക ഡാഫ്നെ കരുവാന ഗലീസിയയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു മസ്‌ക്കറ്റിന്റെ പ്രഖ്യാപനം. എന്നാൽ അതുവരെ മസ്‌ക്കറ്റിനെ തൽസ്ഥാനത്തു തുടരാൻ അനുവദിക്കില്ലെന്നും എത്രയും വേഗം സ്ഥാനമൊഴിഞ്ഞ് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാർ മുന്നോട്ട് വച്ച ആവശ്യം. പ്രതീകാത്മക നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞായിരുന്നു പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.
പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് കെയ്ത് ഷെംബ്രിയാണ് കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ. എന്നാൽ നിരവധി തെളിവുകളുണ്ടായിട്ടും അത് വകവെക്കാതെ ഷെംബ്രിയെ സംരക്ഷിക്കാൻ മസ്‌കറ്റ് ശ്രമിക്കുകയാണെന്നാണ് ഗലീസിയയുടെ കുടുംബം ആരോപിക്കുന്നത്. അമ്മയുടെ മരണത്തിന് കാരണക്കാരായവരെ പിടികൂടാൻ ഇതുവരെ കഴിയാത്തത് സർക്കാരിനും ഇതിൽ പങ്കുണ്ടെന്നതിന്റെ തെളിവാണെന്ന് ഗലീസിയയുടെ മകൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
പ്രശസ്ത കുറ്റാന്വേഷണ മാധ്യമ പ്രവർത്തകയായ ഗലീസിയ മാൾട്ടയിലെ രാഷ്ട്രീയ പ്രവർത്തകരും വ്യവസായികളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിനിടെയാണ് കാർബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാൾട്ടയിൽ കഴിഞ്ഞ ആറ് വർഷമായി ജോസഫ് മസ്‌ക്കറ്റാണ് പ്രധാനമന്ത്രി.
malta journalist kill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here