കാസർഗോഡ് നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ

കാസർഗോഡ് നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ. കാസർഗോഡ് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.
2018 ഒക്ടോബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെയാണ് രവീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചത്. ഒരു മാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. മരണംവരെ ജീവപര്യന്തവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.
പോക്‌സോ കേസ് നിലവിൽ വന്നതിന് ശേഷം 2018 ഏപ്രിൽ 21ന് ഭേദഗതി ചെയ്ത 376 എ, ബി എന്നീ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കുള്ള ശിക്ഷയാണ് ഈ സെക്ഷനിൽ പ്രതിപാദിക്കുന്നത്.
കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി. പ്രകാശ് അമ്മണ്ണായയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ബേഡകം പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്ക് ആണ് അന്വേഷിച്ച് കുറ്റുപത്രം സമർപ്പിച്ചത്.
Story highlights- pocso case, kasaragod, life long prison, child rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here