വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ ഒരു വർഷം കൂടി വേണ്ടി വരുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാനുള്ള കരാർ കലാവധി അവസാനിച്ചിട്ടും പദ്ധതി അനിശ്ചിതത്വത്തിൽ. പദ്ധതി പൂർത്തിയാക്കാൻ ഒരു വർഷം കൂടി വേണ്ടി വരുമെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഈ ആവശ്യത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2015 ഡിസംബർ 5നാണ് വിഴിഞ്ഞത്തെ രാജ്യാന്തര തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചത്. നാല് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ഇന്നലെ കരാർ അവസാനിച്ചിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ല. നിലവിലെ അവസ്ഥയിൽ അടുത്ത വർഷം ഡിസംബർ വരെയെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നീളുമെന്നാണ് കണക്കുകൂട്ടൽ. നിർമാണ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്തിൽ സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 40 വർഷമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാർ.
നിർമാണം പൂർത്തിയാക്കേണ്ട നാലു വർഷത്തിനു ശേഷം ഒൻപത് മാസം കൂടി അധികമായി അനുവദിക്കും. എന്നാൽ, ഇതിൽ ആദ്യ മൂന്നുമാസത്തിനുശേഷം സർക്കാരിന് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഇടാക്കാൻ കരാർ പ്രകാരം സാധിക്കും. പുലിമുട്ട് നിർമാണത്തിന് കല്ല് കിട്ടാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളാണ് മറ്റൊരു കാരണം. പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സൗകര്യ വികസനവും കരാർ കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here