പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരുടെ വീടിന് മുന്നിൽ ചുവന്ന കൊടി സ്ഥാപിക്കാൻ സമോവൻ സർക്കാർ

പസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ പടരുന്ന അഞ്ചാം പനി പ്രതിരോധിക്കാൻ പുതിയ നടപടികളുമായി സർക്കാർ. പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്ത കുടുംബങ്ങളുടെ വീടിന് മുന്നിൽ ചുവന്ന കൊടി സ്ഥാപിക്കാനാണ് സർക്കാർ നിർദേശം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംഘങ്ങളായി ഓരോ വീടുകളിലുമെത്തും. പ്രതിരോധകുത്തിവെപ്പുകളെടുക്കാത്ത കുടുംബങ്ങളെ അതിവേഗം തിരിച്ചറിയാൻ ചുവന്ന കൊടികൾ സഹായകരമാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്നു പുറത്തുവന്ന ഔദ്യോഗിക കണക്കുപ്രകാരം സമോവയിൽ അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മരിച്ചവരിലേറെയും കുട്ടികളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 171 പുതിയ കേസുകളാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തിര പ്രതിരോധനടപടികൾക്കാണ് സർക്കാർ ഒരുങ്ങുന്നത്.
ഓട്ടിസത്തിന് കാരണമാകുമെന്ന തെറ്റിദ്ധാരണ മൂലം കുട്ടികൾക്ക് പ്രതിരോധകുത്തിവപ്പുകൾ നൽകാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് പനി പടരാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ഒക്ടോബറിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നവംബർ 20 മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
samoa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here