സമ്മാനത്തുക വര്‍ധിപ്പിച്ച് വിംബിള്‍ഡണ്‍; നാല് ഗ്രാന്‍സ് സ്ലാമുകളിലും തുക കൂട്ടി

വര്‍ഷങ്ങളായി വിംബിള്‍ഡണ്‍ വേദികളില്‍ നിന്ന് ഉയര്‍ന്നുകേട്ട ആവശ്യത്തിന് ഒടുവില്‍ പരിഹാരം കണ്ടിരിക്കുകയാണ് വിംബിള്‍ഡന്‍ ടെന്നിസ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഓള്‍ ഇംഗ്ലണ്ട് ക്ലബ് അധികാരികള്‍. ഓരോ മത്സരത്തില്‍ നിന്നും ടിക്കറ്റ് വില്‍പ്പന, സംപ്രേക്ഷണ അവകാശം തുടങ്ങിയ ഇനങ്ങളില്‍ ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായി സമ്മാന തുകയിലും മാറ്റം വരുത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തിന് നേരെയാണ് ഒടുവില്‍ ഓള്‍ ഇംഗ്ലണ്ട് കബ്ബ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. തീരുമാനം നടപ്പിലാകുന്നതോടെ ഈ വര്‍ഷത്തെ വിംബിള്‍ഡണിനുള്ള മൊത്തം സമ്മാനത്തുകയില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കും. ഈ മാസം 30ന് ആരംഭിച്ച് ജൂലൈ 13 ന് അവസാനിക്കുന്ന തരത്തിലാണ് ഇത്തവണ മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഈ വര്‍ഷം, പുരുഷ, വനിതാ സിംഗിള്‍സ് ചാമ്പ്യന്മാര്‍ക്ക് മൂന്ന് മില്യണ്‍ പൗണ്ട് (ഏകദേശം 35 കോടിയോളം രൂപ) വീതം ലഭിക്കും. ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്ന കളിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പത്ത് ശതമാനം വര്‍ധിപ്പിച്ച് 66,000 പൗണ്ട് (ഏകദേശം 75 ലക്ഷം രൂപക്കടുത്ത്) ലഭിക്കും. ഡബിള്‍സ് ഇനങ്ങളുടെ സമ്മാനത്തുക നിലവിലുള്ളതിന്റെ 4.4 ശതമാനവും മിക്‌സഡ് ഡബിള്‍സിന്റേത് 4.3 ശതമാനവും വര്‍ദ്ധിപ്പിച്ചു. വീല്‍ചെയര്‍, ക്വാഡ് വീല്‍ചെയര്‍ വിഭാഗങ്ങളില്‍ 5.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
വേതനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ കളിക്കാരുമായി സംസാരിച്ചതായും ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്നും ഓള്‍ ഇംഗ്ലണ്ട് ചെയര്‍മാന്‍ ഡെബോറ ജൊവാന്‍സ് പറഞ്ഞു. കളിക്കാരുടെ പ്രതികരണങ്ങളും അഭിപ്രയങ്ങളും ഗൗരത്തോടെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
Story Highlights : Wimbledon increased total prize money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here