ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് അമിത് ഷാ

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമയുടെ പിതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും. വനിതാ ഐജി ആയിരിക്കും കേസ് അന്വേഷിക്കുക.
നവംബർ പത്തിനാണ് മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്‌മെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ ഫോൺകോളുകളോട് ഫാത്തിമ പ്രതികരിച്ചിരുന്നില്ല. ഇതേ തുടർന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥിനികളെ ഫോണിൽ ബന്ധപ്പെട്ട് ഫാത്തിമയെക്കുറിച്ച് അന്വേഷിച്ചു. വിദ്യാർത്ഥിനികൾ ഹോസ്റ്റൽ മുറിയിൽ പരിശോധിച്ചപ്പോഴാണ് ഫാത്തിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഐഐടിയിലെ അധ്യാപകൻ സുദർശൻ പത്മനാഭനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. ഫാത്തിമയുടെ ഫോണിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. തമിഴ്‌നാട് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫാത്തിമയുടെ പിതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Read also: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here