ഉന്നാവിൽ അക്രമികൾ തീകൊളുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി

ഉത്തർപ്രദേശിലെ ഉന്നാവിൽ അക്രമികൾ തീകൊളുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി. പ്രതികളെ അനുകൂലിക്കുന്നവരാണ് ഭീഷണി മുഴക്കിയത്. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ ഇന്നലെ ലക്‌നൗവിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ യു പി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഉന്നാവിൽ ഇന്നലെ പുലർച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ മാർച്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ അടക്കം അഞ്ച് പേർ ചേർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാൻ പുലർച്ചെ തയാറാകുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്രതികൾ യുവതിയെ ആക്രമിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്.
അതിനിടെ ഉന്നാവ് കേസിലെ പ്രതികളുടെ സുരക്ഷ ഊർജിതമാക്കി. ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെയാണ് ഉന്നാവ് പ്രതികളുടെ സുരക്ഷ ശക്തമാക്കിയത്. ഉന്നാവ് പ്രതികൾക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അക്രമ സാധ്യത കണക്കിലെടുത്താണ് പ്രതികളുടെ കാവൽ ശക്തമാക്കിയത്.
story highlights- unnao rape case, uttarpradesh, death threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here