ഉന്നാവ് ബലാത്സംഗ കേസിൽ കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരൻ

ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി മുൻ എംഎൽ കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരൻ. സെൻഗാറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. ഡൽഹി തീസ്ഹസാരി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുറ്റപത്രം വൈകിയതിന് സിബിഐയെ കോടതി വിമർശിച്ചു. അതേസമയം, കൂട്ടുപ്രതി ശശി സിംഗിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.
2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാത്സംഗം രാജ്യമറിഞ്ഞത്. ബിജെപി കുൽദീപ് സിംഗ് സെൻഗാറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎൽഎയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു.
മാസങ്ങൾ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെൺകുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെൺകുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രിംകോടതി, വിചാരണ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്. ഇതിനിടെ, ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി. സിബിഐയുടെയും പ്രതികളുടെയും വാദമുഖങ്ങളും പൂർത്തിയായ ശേഷമാണ് വിധി പറയാൻ മാറ്റിയത്.
story highlights- unnao rape case, kuldeep singh sengar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here