സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണം; കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രം നിർദേശിച്ചതിന് പിന്നാലെയാണ് പരാതികളുമായി സംസ്ഥാനത്ത് നിന്നുളള നേതാക്കളും പ്രവർത്തകരും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ജനപ്രതിധികളെ ഭാരവാഹികളാക്കാനുളള നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാണ്
കേരളത്തിലെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതാക്കൾ ഇരുതട്ടിൽ തുടരുമ്പോഴും അന്തിമ തീരുമാനം തങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്തുകൊണ്ട് തന്നെയാകുമെന്നുളള പ്രതീക്ഷയിലാണ് സംസ്ഥാന ഘടകം. സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് കേരളത്തിൽ നിന്നുളള പ്രവർത്തകരും നേതാക്കളും.
സംഘടനാ തെരഞ്ഞെടുപ്പ് നടന്നാൽ, നിലവിലെ വിഭാഗീയത ഇനിയും രൂക്ഷമാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്നും കെപിസിസി ഉൾപ്പെടെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രം അംഗീകാരം നൽകിയ പട്ടികക്കെതിരെയും അമർഷം ശക്തമാണ്. കെഎസ്‌യു നേതാക്കളെ ഉൾപ്പെടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് ഒരാക്ഷേപം. എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുളളവരെ യൂത്ത് കോൺഗ്രസ്് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെരെയും പ്രവർത്തകരിൽ പലരും രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴായി സോണിയ ഗാന്ധിയെ ഉൾപ്പെടെ സംസ്ഥാനത്ത് നിന്നുളള നേതാക്കൾ സംഘടനാ തെരഞ്ഞെടുപ്പിനെതിരായ വികാരം ധരിപ്പിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്ര നേതൃത്വം. ഇത്തരം നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന വാദവും സംസ്ഥാനത്ത് ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here