വാഗ്ദാനങ്ങളെല്ലാം പാഴായി; ലോങ്ങ് മാർച്ചിനൊരുങ്ങി ആലപ്പാട്

വാഗ്ദാനങ്ങളെല്ലാം പാഴായതിനാൽ ലോങ്ങ് മാർച്ചിനൊരുങ്ങി ആലപ്പാട് ഖനന വിരുദ്ധ സമരസമിതി. സമരം നാനൂറ് ദിവസം പിന്നിട്ടിട്ടും ഖനനം ഇപ്പോഴും തകൃതിയായി തുടരുകയാണ്. ഇതോടെയാണ് സമരത്തിന്റെ രൂപവും ഭാവവും മാറ്റാൻ സമരസമിതി തയാറെടുക്കുന്നത്.
കൊല്ലം ആലപ്പാട്ടെ കരിമണൽ ഖനനവിരുദ്ധസമരം ആരംഭിച്ചിട്ട് 403 ദിവസങ്ങളായി. ഖനനം പൂർണമായും നിർത്തിവെക്കണമെന്ന നിലപാടിലുറച്ച് സമരം ഇപ്പോഴും ശക്തമായി തുടരുകയാണ്. 366 ദിവസം നീണ്ട നിരാഹര സമരം സാഗര ശയനം നടത്തി സമരസമിതി അവസാനിപ്പിച്ചിരുന്നു. നിരാഹാരം നിർത്തിയെങ്കിലും സമരം ഇപ്പോഴും ശക്തമാണ്. സമരക്കാരുടെ ആവശ്യത്തിന് കാര്യമായ പരിഗണന ലഭിക്കാത്തതോടെയാണ് സമരത്തിന്റെ രൂപം മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. സുനാമി വാർഷിക ദിനമായ ഡിസംബർ 26 ന് ആലപ്പാട്ടെ സമരമുഖത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്ങ് മാർച്ച് ആരംഭിക്കാനാണ് പദ്ധതി. ജനുവരി 3ന് സെക്രട്ടറിയേറ്റ് പടിക്കൽ ലോങ്ങ് മാർച്ച് അവസാനിക്കും. പിന്നീടുള്ള ചർച്ചക്ക് ശേഷം സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കും.
പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ ആലപ്പാട് തീരത്ത് നടത്തുന്ന കരിമണൽ ഖനനം മൂലം തീരം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ആലപ്പാട് നിവാസികൾ സമരമാരംഭിച്ചത്.
സമരം നവമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണയുമായി ആളുകളെത്തി. തുടർന്ന് സർക്കാർ വിഷയത്തിൽ ഇടപെട്ട് സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കടലിൽ നിന്ന് കരിമണൽ ഖനനം ചെയ്യുന്ന സീവാഷിംഗ് നിർത്തിവെക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതും പാഴായെന്നാണ് സമരസമിതി പറയുന്നത്.
വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ കമ്മിറ്റി ഏകപക്ഷീയമായാണ് റിപ്പോർട്ട് തയാറാക്കിയതെന്നും സമരസമിതി ആരോപിച്ചിരുന്നു.
Story Highlights – Alappad, Long March
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here