വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; എ വിജയരാഘവന്റെ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എ വിജയരാഘവൻ കോൺഗ്രസിനെ വിമർശിച്ചു കൊണ്ട് നടത്തിയ ആരോപണത്തെ തള്ളിക്കളഞ്ഞ് ആര്യാടൻ ഷൗക്കത്ത്. പ്രതിയും ആളുകളും എല്ലാം ഷൗക്കത്ത് ഗ്രൂപ്പാണ് എന്നായിരുന്നു വിജയരാഘവന്റെ ആരോപണം.
ആരോപണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും സിപിഐഎം ഈ ചർച്ചകളെല്ലാം വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നതെന്നും തരം താഴ്ന്ന് പോകുകയാണ് സിപിഐഎം ചെയ്യുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
കോൺഗ്രസ് മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു, കോൺഗ്രസ് ഇന്നലെ നടത്തിയത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ആശുപത്രിയുടെ റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. മരണവീടിന്റെ സമീപത്തെ മതിലിൽ ഇന്നലെ രാത്രി സ്ഥാനാർഥിയുടെ ചിഹ്നം പതിക്കുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങളാണ് പറയാനുള്ളതെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയെ കുറിച്ച് പറയാൻ നീണ്ട പട്ടികയുണ്ട്.
കോൺഗ്രസ് ശ്രമിക്കുന്നത് രക്തസാക്ഷിയെ കിട്ടുമോ എന്നാണ്. മാധ്യമങ്ങൾ മാതൃകാപരമായി പ്രവർത്തിച്ചു. വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരനാണ്. നാളെ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സംഭവത്തിൽ പഞ്ചായത്തിന് വീഴ്ച സംഭവിച്ചുവെന്നും എ വിജയരാഘവൻ വിമർശിച്ചു.
അതേസമയം, ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് ട്വന്റി ഫോറിനോട് പറഞ്ഞു. പന്നിക്കെണി പ്രതി വിനീഷിന് കോൺഗ്രസുമായി ബന്ധമില്ല. അയാൾ തന്റെ സുഹൃത്തല്ല. ആരോപണങ്ങൾ അന്വേഷിക്കാൻ ഫോൺ കൈമാറാൻ തയ്യാറാണ്. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും റെജി ജോസഫ് രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി നൽകി.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് കേസ് അന്വേഷണ ചുമതല. കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുതിക്കെണി വച്ചത് താനെന്ന് പ്രതി വിനീഷ് പൊലീസിനോട് സമ്മതിച്ചു. ഇയാളെ നിലമ്പൂർ കോടതിയിൽ ഉടൻ ഹാജരാക്കും. മൃഗത്തെ വേട്ടയാടിയതുകൊണ്ട് വനം വകുപ്പും പ്രത്യേകം കേസെടുക്കും. പതിനഞ്ചുകാരൻ അനന്തുവിൻറെ മരണത്തിന് കാരണമായ പന്നിക്കെണി വെച്ച വിനീഷിനെതിരെ മനപ്പൂർവ്വമായ നരഹത്യ വരുന്ന വകുപ്പാണ് ചുമത്തിരിക്കുന്നത്.
Story Highlights : Aryadan Shoukat dismisses A Vijayaraghavan’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here