കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് ദിവസങ്ങളോളം പിന്തുടർന്ന ശേഷമെന്ന് പ്രതി

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ദിവസങ്ങളോളം പിന്തുടർന്ന ശേഷമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. അറസ്റ്റിലായ കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട്ടേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് അരുൺ പിടിയിലായത്.
പലപ്പോഴും പെൺകുട്ടി വഴിയിൽ കണ്ടുള്ള പരിചയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് അരുൺ സുരേഷ് കുറ്റസമ്മത മൊഴിയിൽ പറഞ്ഞു. പതിമൂന്നുകാരിയെ പിന്തുടർന്ന് വിവരങ്ങൾ ശേഖരിച്ചാണ് ആളില്ലാത്ത സമയം നോക്കി വ്യാഴാഴ്ച വീട്ടിലെത്തിയത്. പെൺകുട്ടി സ്‌കൂൾ വിട്ട് വന്നയുടൻ വെള്ളം ചോദിച്ചാണ് പ്രതി സമീപിച്ചത്. വെള്ളമെടുക്കാൻ ഉള്ളിൽ പ്രവേശിച്ച പെൺകുട്ടിക്കൊപ്പം അരുൺ വീട്ടിനുള്ളിലേക്ക് കയറി. തുടർന്നായിരുന്നു പീഡനം. കൃത്യത്തിനു ശേഷം ഓടിരക്ഷപെട്ട പ്രതി കോഴിക്കോട്ടേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചത്. തൊടുപുഴ വരെ പോയെങ്കിലും ടിക്കറ്റിന് പണം തികയാതെ വന്നതോടെ, സുഹൃത്തിന്റെ കൈയിൽ നിന്നും പണം കടം വാങ്ങാൻ ഇയാൾ തിരികെ കാഞ്ഞിരപ്പള്ളിക്ക് വരുകയായിരുന്നു.
പണം വാങ്ങാനെത്തിയ പ്രതിയെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ അരുൺ മൊബൈൽ മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. മെഡിക്കൽ പരിശോധനയിൽ പീഡനവിവരം സ്ഥിരീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കാഞ്ഞിരപ്പള്ളി പൊലീസ് അരുണിനെ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പീഡനത്തിനിരയായ പതിമൂന്നുകാരി ഇയാളെ തിരിച്ചറിഞ്ഞു. പോക്‌സോ നിയമം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here