പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം; അസമിൽ 12 മണിക്കൂർ ബന്ദ്
പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ട് മണിക്കൂർ ബന്ദ് ആരംഭിച്ചു. അസമിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അസമിലുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
പുലർച്ചെ അഞ്ച് മണിക്ക് ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ പ്രധാമന്ത്രിയുടെ ഉൾപ്പെടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മിക്കയിടങ്ങളിലും വാഹനങ്ങൾക്ക് തീയിട്ടു. അസമിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രതിഷേധക്കാർ റയിൽ ഗതാഗതം തടസപ്പെടുത്തി. ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയെങ്കിലും മണിപ്പൂരിൽ നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ സർക്കാർ സുരക്ഷ സംവിധാനനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
ലോക്‌സഭയിൽ ഇന്നലെ അർധരാത്രിയോടെയാണ് പൗരത്വ ബിൽ പാസാക്കിയത്. എഴ് മണിക്കൂർ നീണ്ട ചർച്ചയ്ക്കും ചർച്ച ഉപസംഹരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മറുപടിക്കും തുടർച്ചയായാണ് ബില്ലിന്മേൽ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ 80 അംഗങ്ങൾ എതിർത്തപ്പോൾ 311 അംഗങ്ങൾ അനുകൂലിച്ചു. ഇതിന് പിന്നാലെയാണ് അസമിൽ പന്ത്രണ്ട് മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാനുള്ള അനുമതി നൽകുന്നതാണ് പൗരത്വ ഭേദഗതി ബിൽ.
story highlights- citizenship amendment bill, assam, loksabha, protest, bandh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here