ഉദയംപേരൂർ വിദ്യ കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഉദയംപേരൂർ വിദ്യ കൊലക്കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രേംകുമാർ സുനിത ബേബി എന്നിവരെയാണ് തപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നൽകും.
ഉദയംപേരൂരിലെ വീട്ടമ്മയെ റിസോർട്ടിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതെന്ന പൊലീസ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. വിദ്യയുടേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 22നാണ് ഉദയംപേരൂരിലെ വീട്ടിൽ നിന്ന് വിദ്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പ്രേം കുമാർ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ഉദയംപേരൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലായിരുന്നു. വിദ്യയുടെ മൊബൈൽ ലൊക്കേഷൻ ബീഹാറിൽ ആണെന്നാണ് കണ്ടെത്തിയത്. അതോടെ അന്വേഷണം നിലച്ചു. പ്രേം കുമാറിനെക്കുറിച്ചും പിന്നെ യാതൊരു വിവരവും ലഭിച്ചില്ല.
സംശയം തോന്നിയ പൊലീസ് ഇയാൾ മറ്റൊരു സ്ത്രീയുമായി തിരുനെൽവേലിയിലെ വള്ളിയൂരിൽ താമസിക്കുകയാണെന്ന് കണ്ടെത്തി. ഇതൊരു നിർണായക വഴിത്തിരിവായി മാറി. രണ്ട് മാസത്തോളമായി പ്രേംകുമാറും കാമുകിയും ഇവിടെയാണ് താമസം.
ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ വിദ്യയെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി. അതിനിടെ വള്ളിയൂർ പൊലീസ് സെപ്റ്റംബർ 22 ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ സംസ്‌കരിച്ചെന്നും വിവരം ലഭിച്ചു.
തിരുവനന്തപുരത്തെ പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി പ്രേംകുമാർ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രേംകുമാറും കാമുകി അനിതയും ചേർന്ന് വാഹനത്തിൽ തിരുനെൽവേലിയിൽ കൊണ്ടുവന്ന് മൃതദേഹം തള്ളി. അതിന് ശേഷമാണ് പ്രേം കുമാർ ഉദയംപേരൂർ സ്‌റ്റേഷനിൽ എത്തി പരാതി നൽകിയത്.
അതേ സമയം, സംഭവത്തിൽ ഭർത്താവ് പ്രേംകുമാറിനേയും കാമുകി അനിതയേയും ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights Udayamperoor, wife killed by husband, Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here