പൗരത്വ ബിൽ രാജ്യസഭയിൽ; രാജ്യത്തിനേറ്റ മുറിവെന്ന് പ്രതിപക്ഷം; പീഡിപ്പിക്കപ്പെട്ട മതന്യൂനപക്ഷങ്ങൾക്കുള്ള അഭയമെന്ന് ബിജെപി

ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ആറ് മണിക്കൂർ നീണ്ട ചർച്ചയാണ് ബില്ലിൻമേൽ നടക്കുന്നത്.
ബില്ലിന് 12 ഭേദഗതികളുമായി കോൺഗ്രസും നാല് ഭേദഗതികളുമായി ഇടതുപക്ഷവും രംഗത്ത് വന്നു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നും ഭരണഘടനയുടെ ധാർമിക പരിശോധനയിൽ പരാജയപ്പെട്ട ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. ബിൽ പാസാക്കാൻ തിടുക്കം എന്തിനെന്ന് ആനന്ദ് ശർമ ചോദിച്ചു.
മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ തീരുമാനിച്ചത് സവർക്കറാണെന്നും ആഭ്യന്തരമന്ത്രി രാഷ്ട്രീയം സഭയ്ക്ക് പുറത്തുവയ്ക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. ബില്ലിൽ സൂക്ഷ്മ പരിശോധന വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി ശ്രമിക്കുന്നപോലെ ചരിത്രം തിരുത്തിയെഴുതാൻ ആവില്ലെന്നും ദ്വിരാഷ്ട്ര സിദ്ധാന്തം കോൺഗ്രസിന് മേൽ കെട്ടിവയ്ക്കാൻ ശ്രമമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.
ബില്ലിന്റെ ആശയം നാസി ജർമനിയുടേതെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാൻ . ബില്ല് കൊണ്ടുവന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നും ബിൽ അസം വിരുദ്ധവും ബംഗാൾ വിരുദ്ധവുമാണെന്ന് ഡെറക് പറഞ്ഞു.
അതേസമയം, ബിൽ ചരിത്ര പരമെന്ന് അമിത് ഷാ. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും പ്രതിപക്ഷം രാജ്യത്ത് ഭീതി പരത്താൻ ശ്രമിക്കുന്നുവെന്ന് അമിത് ഷാ
അറിയിച്ചു. ഇന്ത്യ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമ്പോൾ പാകിസ്താൻ അവരെ വേട്ടയാടുകയാണെന്നും ബിജെപി പറഞ്ഞു. പുതിയ ഇന്ത്യയെ വാർത്തെടുക്കുകയാണ് അമിത് ഷായെന്ന് ജെപി നദ്ദ പറഞ്ഞു.
Story Highlights – Citizenship Amendment Bill, Rajyasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here