പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ഐപിഎസ് ഓഫീസർ രാജി വച്ചു
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെ ഐപിഎസ് ഓഫീസർ രാജി വച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുർ റഹ്മാനാണ് രാജി വച്ചത്.
ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണ്. നീതിയെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരും ജനാധിപത്യ മാർഗത്തിൽ ബില്ലിനെ എതിർക്കണം. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുർ റഹ്മാൻ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.
Read Also: എന്താണ് രാജ്യം ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി ബിൽ ? [24 Explainer]
‘പൗരത്വ ഭേദഗതി ബിൽ 2019 ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്ക് വിരുദ്ധമാണ്. ഈ ബില്ല് പാസാക്കിയ നടപടിയെ ഞാൻ അപലപിക്കുന്നു. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ഞാൻ നാളെ മുതൽ ഓഫീസിൽ പോകില്ലെന്ന് തീരുമാനിച്ചു.’ സർവീസിൽ നിന്ന് വിരമിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്നലെയാണ് പൗരത്വ ഭേദഗതി ബിൽ ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായത്. 125 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 105 പേർ എതിർപ്പ് രേഖപ്പെടുത്തി. രാജ്യസഭ കടന്ന ബില്ല് രാഷ്ട്രപതി ഒപ്പിടുന്ന മുറക്ക് നിയമമായി മാറും. 80 നെതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ ബില്ലിന് അംഗീകാരം നൽകിയത്.
cab protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here