മുടിയിൽ പിടിച്ചു വലിച്ചു; ഫോൺ തല്ലിപ്പൊട്ടിച്ച് അസഭ്യം പറഞ്ഞു: പൊലീസിനെതിരെ ബിബിസി മാധ്യമപ്രവർത്തക
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സംഘർഷം റിപ്പോർട്ട് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെ പൊലീസ് കയ്യേറ്റം ചെയ്തെന്നു പരാതി. ദേശീയ പൗരത്വ ബിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ സർവകലാശാലയിൽ എത്തിയ ബിബിസി റിപ്പോർട്ടർ ബുഷ്റ ഷെയ്കാണ് ഇപ്രകാരം പരാതിപ്പെട്ടത്.
ദക്ഷിണ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം കവർ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പൊലീസ് തൻ്റെ മുടിയിൽ പിടിച്ചു വലിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും എഎൻഐ വാർത്താ ഏജൻസിയോട് ബുഷ്റ ഷെയ്ക് പറഞ്ഞു. തന്നെ ലാത്തി കൊണ്ട് അടിച്ചുവെന്നും ഫോണ്‍ പോലീസ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിച്ചെന്നും ഇവർ വെളിപ്പെടുത്തി.
ഞായറാഴ്ച വൈകിട്ടാണ് ജാമിയ സർവകലാശാലയിലും പരിസരത്തും വിദ്യാർഥികൾക്കു നേരെ പോലീസ് നടപടിയുണ്ടായത്. പ്രക്ഷോഭകാരികൾ ബസുകൾക്ക് തീയിട്ടതിനെത്തുടർന്നാണ് പൊലീസ് സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ തിരിഞ്ഞത്. പോലീസ് മർദനമേറ്റ് നിരവധി വിദ്യാർഥികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർഥികൾ ഡൽഹി പോലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുകയാണ്.
സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിഅ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here