ബ്രെക്‌സിറ്റ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും: ബോറിസ് ജോണ്‍സണ്‍
ബ്രെക്‌സിറ്റ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റിനും ആരോഗ്യമേഖലയിലെ വികസനത്തിനുമാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു ബോറിസ് ജോണ്‍സണ്‍.
ജനുവരി 31ന് തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് നീക്കം. ഇതിനുള്ള നടപടികള്‍ ക്രിസ്മസിന് മുമ്പ് തന്നെ ആരംഭിക്കും. ഭരണഘടനാ രീതിയില്‍ തന്നെ സ്പീക്കറുമായി സംസാരിച്ച ശേഷമായിരിക്കും നടപടികളുമായി മുന്നോട്ടുപോവുകയെന്ന് ബോറിസ് ജോണ്‍സണുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച വന്‍ വിജയം ബ്രെക്‌സിറ്റ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ബ്രിട്ടീഷ് ജനതയുടെ ആഗ്രഹമാണ് കാണിക്കുന്നതെന്നാണ് ജോണ്‍സണ്‍ വിലയിരുത്തുന്നത്.
നീണ്ട 46 വര്‍ഷത്തെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധമാണ് ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ വേര്‍പെടുത്തുന്നത്. അത് യൂറോപ്യന്‍ യൂണിയനെയും ബ്രിട്ടനെയും ഒരു പോലെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ക്കും വാണിജ്യകരാറുകള്‍ക്കും രൂപം നല്‍കും.
ഡിസംബര്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിയിരുന്നു. ജനസഭയിലെ 650 സീറ്റുകളില്‍ 365 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജയിച്ചു. മുഖ്യ പ്രതിപക്ഷമായ ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് 203 സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here