ഷഹല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

വയനാട് സർവ്വജന സ്കൂൾ വിദ്യാർത്ഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സകൂളിലെ അധ്യാപകനായ ഒന്നാം പ്രതി ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയ് എന്നിവരാണ് മൂൻകൂർജാമ്യം തേടി കോടതിയിൽ ഹർജി നൽകിയത്.
ഷഹലയുടെ മരണം പാമ്പ് കടിയേറ്റാണെന്നത് സ്ഥിരീകരിക്കാൻ പോസ്റ്റ് മോർട്ടം നടത്തിയിട്ടില്ലെന്നും കുട്ടിക്ക് ചികിത്സ വൈകിപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്നുമാണ് പ്രതികൾ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന വാദം. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതി സർക്കാരിനോട് ഈ വിഷയത്തിലുള്ള റിപ്പോർട്ട് തേടിരുന്നു.
നവംബർ 21 വൈകിട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിനിയ്ക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.
പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
Story Highlights: Shahla Sherin, High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here