മംഗളൂരു വെടിവയ്പ്പ്; കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞ് പ്രതിഷേധം

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് രാത്രി വൈകി കര്‍ണാടക ആര്‍ടിസി ബസ് കോഴിക്കോട്ട് തടഞ്ഞു.
ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും കാമ്പസ് ഫ്രണ്ടിന്റെയും നേതൃത്വത്തില്‍ തടഞ്ഞത്. ബസിനു മുന്നില്‍ മുദ്രാവാദ്യം വിളികളുമായി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മംഗളൂരുവില്‍ ഇന്ന് രാവിലെ മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ദക്ഷിണ കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കാന്‍ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. ചിതറി ഓടിയ പ്രതിഷേധക്കാരെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
പകല്‍ മുഴുവന്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ വൈകുന്നേരം നാലരയോടെയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീ വയ്ക്കാന്‍ ശ്രമിച്ചപ്പോളാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here