പൗരത്വ നിയമഭേദഗതി; സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധം; പരക്കെ സംഘർഷം

പൗരത്വഭേദഗതിക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷമുണ്ടായി. ‘ഭാരത് ബചാവോ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പാർട്ടി പ്രവർത്തകർ നിരത്തിലിറങ്ങിയത്. ഇതേ പേരിൽ ഒരു മാസം നീളുന്ന സമരം കെപിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തു. എംപിമാരുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തും.
ഡിസിസികളുടെ നേതൃത്വത്തിലാണ് ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങൾ നടന്നത്. കൊച്ചി, കാഞ്ഞങ്ങാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടായി.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം;ചെന്നൈയിൽ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും
മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കാസർഗോഡ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുമാണ് സമരത്തിന്റെ അമരത്തുണ്ടായത്. ചെന്നിത്തല റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. മതേതര ഇന്ത്യ ഒരുമിച്ച് സമരത്തിനായി മുന്നോട്ടിറങ്ങണമെന്ന് ചെന്നിത്തല പറഞ്ഞു. നിയമ ഭേദഗതി ഹിന്ദുവിന്റെയും മുസ്ലീമിന്റെയും മാത്രമല്ല ഇന്ത്യൻ ജനതയുടെ പ്രശ്‌നമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
എറണാകുളത്ത് വിഡി സതീശൻ, കോഴിക്കോട്ട് ശശി തരൂർ എംപി, തിരുവനന്തപുരത്ത് എംഎം ഹസൻ എന്നിവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. പത്തനംതിട്ട, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജിപിഒ മാർച്ചിൽ സംഘർഷം നടന്നു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധത്തിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
anti caa protest, congress, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here