എൻപിആർ പുതുക്കൽ കേരളം നിർത്തിവച്ചു

കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ നിർത്തിവച്ചു. ഇതിലെ വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലാണിത്. നടപടികളെല്ലാം നിർത്തിവയ്ക്കാൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാലാണു ഉത്തരവിറക്കിയത്.
പത്ത് വർഷത്തിലൊരിക്കൽ നടത്തിവരുന്ന സെൻസസിന്റെ എല്ലാ നടപടികളും നിർത്തിവയ്ക്കാനാണ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. പൗരത്വ രജിസ്റ്റർ തയാറാക്കാൻ സെൻസസിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിൽ ഈ നടപടികളെല്ലാം നിർത്തിവയ്ക്കാനാണ് നിർദേശം. ആശങ്ക നിലനിൽക്കുന്നതിനാൽ സെൻസസുമായി ഒരു കാരണവശാലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സെൻസസിന് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സർക്കാർ എക്കാലത്തും നൽകിവന്നിട്ടുണ്ട്. അനിവാര്യമായ ഒരു സ്ഥിതി വിവരക്കണക്കായതിനാൽ നിലവിലുള്ള രീതിയിൽ സെൻസസിനോടുള്ള സഹകരണം തുടരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ കൂടി കണക്കിലെടുത്ത് ഇത് നിർത്തിവയ്ക്കുകയാണ്.
ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സർക്കാർ സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാത്രമല്ല ഭരണഘടനാ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിൽ ആയതിനാലും സെൻസസ് നടപടികൾ നിർത്തിവയ്ക്കുകയാണെന്നും ഓഫീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here