പൗരത്വ നിയമവും പൗരത്വ പട്ടികയും ഒരെ നാണയത്തിന്റെ രണ്ടു വശങ്ങള്‍: വി ഡി സതീശന്‍
ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ത്ത് തരിപ്പണമാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രമേയത്തെ അനുകൂലിക്കുന്നതായി വി ഡി സതീശന്‍ എംഎല്‍എ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധമായ രണ്ട് പൗരത്വ നിയമ ഭേദഗതികളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ കൊണ്ടുവന്ന ജര്‍മന്‍ സിറ്റിസണ്‍ഷിപ്പ് പ്ലാന്‍, മ്യാന്‍മാറില്‍ നടന്ന മ്യാന്‍മാര്‍ സിറ്റിസണ്‍ഷിപ്പ് ലോ. മൂന്നാമത്തെ കുപ്രസിദ്ധമായ പൗരത്വ നിയമ ഭേദഗതിയാണ് പാര്‍ലമെന്റില്‍ പാസാക്കിയത്. ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ തകര്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പൗരത്വ പട്ടികയും പൗരത്വ നിയമവും ഒരെ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ ഒരു വിഭാഗം ആളുകളെ പൗരത്വത്തില്‍ നിന്ന് മാറ്റി പുറത്തുനിര്‍ത്തുകയാണ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയും പട്ടികയും ഒരുമിച്ചു ചേര്‍ക്കുമ്പോള്‍ മതപരമായ വിവേചനമാണ് നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ തന്നെ മുന്‍പിലുണ്ടാകും. ആരെങ്കിലും ഇന്ത്യ വിട്ടുപോകാന്‍ പറഞ്ഞാല്‍ ഇത് എന്റെ ഇന്ത്യയാണ്, ഞങ്ങളുടെ ഇന്ത്യയാണെന്ന് പറയുന്ന തലമുറ വളര്‍ന്നുവരുന്നുവെന്നതാണ് അഭിമാനമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here