ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ടിപി സെൻകുമാറിന്റെ പരാതി; കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ നടത്തിപ്പിൽ വീഴ്ചകളുണ്ടെന്ന പരാതിയിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുൻ ഡിജിപിയും ശ്രീചിത്ര ഭരണസമിതി അംഗവുമായ ടിപി സെന്‍കുമാറിന്റെ പരാതിയിലാണ് പരിശോധന. ഇതിനായി ഡിജിപി ജേക്കബ് തോമസ് ഉള്‍പ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചു. വസ്തുതാ പരിശോധനക്കായി സമിതിയെ നിയോഗിച്ചതിനെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്വാഗതം ചെയ്തു.
നിരവധി ആരോപണങ്ങളാണ് ടിപി സെൻകുമാർ ശ്രീചിത്രക്കെതിരെ ഉന്നയിച്ചത്. പാവപ്പെട്ടവര്‍ക്ക് ചികില്‍സാസഹായം നിഷേധിക്കല്‍, ചികില്‍സയ്ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ച, നിയമനങ്ങളില്‍ ക്രമക്കേട് തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് പരാതി നൽകിയത്. ഇതേത്തുടർന്നാണ് അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. അതേ സമയം, ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി തേടാതെയാണെന്ന് സൂചനയുണ്ട്.
നേരത്തെ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്രം സൗജന്യ ചികിത്സ വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തു വന്നിരുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും. നിലവില്‍ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികിത്സ വെട്ടിക്കുറയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ല. ശ്രീചിത്രയില്‍ അര്‍ഹിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇപ്പോഴും ചേര്‍ത്തിട്ടില്ല. കാര്‍ഡിയോളജി ന്യൂറോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ സംവിധാനമുള്ള ആശുപത്രിയാണ് ശ്രീചിത്ര. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ശ്രീചിത്രയെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Story Highlights: TP Senkumar, Sree chitra institute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here