വിദേശ നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

കശ്മീരിൽ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ എത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. യുറോപ്യൻ യൂണിയനിൽ നിന്നുള്ള സംഘവും ആസിയാൻ സംഘവും ആകും ആദ്യം കശ്മീർ എത്തുന്നത്.
കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന വകുപ്പ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് വിദേശസംഘം എത്തുന്നത്. നയതന്ത്ര പ്രതിനിധികളുടെ ആദ്യ സംഘം ഈ മാസം തന്നെ ശ്രീനഗർ സന്ദർശിക്കും. 20 പേരായിരിക്കും സംഘത്തിലുണ്ടാവുക.
പ്രാദേശിക രാഷ്ട്രീയക്കാർ, കച്ചവടക്കാർ, മാധ്യമ പ്രവർത്തകർ, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്താനും സംഘത്തിന് അവസരം ഉണ്ടാകും. ശ്രീനഗറിന് ശേഷം ജമ്മുവിലും സംഘത്തെ സന്ദർശനത്തിനായി എത്തിക്കുന്നുണ്ട്. കശ്മീരിലെ സുരക്ഷയിൽ പാകിസ്താൻ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ സംഘത്തെ ഇന്ത്യൻ അധികൃതർ ബോധ്യപ്പെടുത്തും.
അതിർത്തി കടന്നുള്ള തീവ്രവാദത്തിലടക്കം പാകിസ്താന്റെ പങ്ക് വിവരിക്കാനാകും ഇന്ത്യയുടെ ശ്രമം. അതേസമയം, മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ കുടുബം അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിക്കാൻ അനുവാദം നിഷേധിക്കപ്പെട്ടു എന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നതും ശ്രദ്ദേയമായ കാര്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here