പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ നൽകിയിരുന്ന 10 പേരുടെ ഹർജിയാണ് കോടതി തള്ളിയത്. പ്രതികളിൽ മൂന്നുപേർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകുന്നത് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. നിലവിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികൾ എല്ലാവരും സിപിഎം പ്രവർത്തകരോ നേതാക്കളോ ആണ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 14 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. കേസിൽ പൊലീസ് തയാറാക്കിയ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയെ അന്വേഷണച്ചുമതല ഏൽപിച്ചുകൊണ്ടുള്ള ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here