കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ
കോട്ടയം മേവെള്ളൂരിൽ കൗമാരക്കാരിയായ മകൾ ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതിൽ മനംനൊന്ത് മൂന്നംഗ കുടുംബം വീടിനുള്ളിൽ ജീവനൊടുക്കി. മേവെള്ളൂർ മേനാക്കൽ എം.കെ.ബിനോയി, ഭാര്യ സെലീന മകൾ അഖില എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളൂർ ഇറുമ്പയം സ്വദേശി വിഷ്ണുദാസിനെ പൊലീസ് അറസ്റ്റു ചെയ്തു.
ബിനോയിയും ഭാര്യ സെലിനയും കിടപ്പുമുറിയിലെ ജനലഴികളിലും, അഖില ഫാനിലും തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. അഖില കൈ ഞരമ്പുകൾ മുറിച്ചതായും കണ്ടെത്തി. മാതാപിതാക്കൾ തൂങ്ങി നിൽക്കുന്നതുകണ്ട അഖില പിറവത്ത് താമസിക്കുന്ന സഹോദരി അമലുവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. പിന്നീട് സ്വയം മുറിവേൽപ്പിച്ച ശേഷം ഫാനിൽ തൂങ്ങുകയായിരുന്നു. അമലു വെള്ളൂരിലെ മാതൃസഹോദരിയെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും മൂവരേയും കുരുക്കറുത്ത് പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഖില വെള്ളൂർ ഇറുമ്പയം സ്വദേശിയായ 19കാരനുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് അഖിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർ ഇറുമ്പയം സ്വദേശി വിഷ്ണുദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here