ജെഎൻയു സംഘർഷം; ഐഷി ഘോഷ് ഉൾപ്പെടെ ഒൻപത് പേരെ ചോദ്യം ചെയ്യുന്നു

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പടെ ഒൻപത് പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അക്രമ ദൃശ്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി പൊലീസിനും വാട്‌സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾക്കും നോട്ടീസ് അയച്ചു.
ജെഎൻയു കാമ്പസിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നാല് അധ്യാപകരുടെ മൊഴി രേഖപ്പെടുത്തി. വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. യുണൈറ്റഡ് എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖം മൂടി ആക്രമണത്തിൽ പങ്കെടുത്ത ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിക്കും നോട്ടീസ് നൽകി. അക്രമ ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടുള്ള 3 അധ്യാപകരുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി പൊലീസ്, ഫേസ്ബുക്ക് വാട്‌സാപ്പ്, ഗൂഗിൾ എന്നിവരോട് നാളെ മറുപടി നൽകാൻ ആവശ്യപ്പെട്ടു.
അതേസമയം ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷനെതിരെ സർവകലാശാല രംഗത്തെത്തി. അധ്യാപകരുടെ നിസഹകരണം കാമ്പസിനെ സമാധാനത്തിലേക്ക് എത്തിക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്ന് അധികൃതർ ആരോപിച്ചു. ജെഎൻയുവിൽ അധ്യയനം പുനഃരാരംഭിക്കുകയും ശൈത്യകാല സെമസ്റ്റർ രജിസ്‌ട്രേഷൻ 15 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. അതിനിടെ വിദ്യാർത്ഥികളും അധ്യാപകരും ബഹിഷ്‌കരണം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here