രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള ഹാരി രാജകുമാരന്റെയും മേഗന്റെയും തീരുമാനത്തിന് രാജ്ഞിയുടെ അനുമതി

രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനത്തിന് രാജ്ഞിയുടെ അനുമതി. മുതിർന്ന കുടുംബാംഗങ്ങളുമായി രാജ്ഞി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. മുതിർന്ന രാജകുടുംബാംഗങ്ങളുമായി ചർച്ച ചെയ്താണ് താൻ ഇത്തരമൊരു തീരുമാനത്തിന് അനുമതി കൊടുത്തതെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി.
കൂടുതൽ സ്വതന്ത്ര്യമായി പുതിയ ജീവിതം തുടങ്ങാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തെ തങ്ങൾ പിന്തുണക്കുന്നെന്നും വാർത്ത കുറിപ്പിലൂടെ രാജ്ഞി അറിയിച്ചു. രാജകീയ ചുമതലകൾ ഒഴിഞ്ഞാലും ഹാരിയും മേഗനും രാജകുടുംബാഗങ്ങളായി തന്നെ തുടരും. രാജകീയ ചുമതലകളിൽ നിന്നൊഴിയുന്ന നടപടി ക്രമങ്ങൾക്ക് കാലതാമസമുണ്ടായേക്കാം. ഇക്കാലയളവിൽ ബ്രിട്ടനിലും കാനഡയിലുമായി താമസിക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തിനും രാജ്ഞി അനുമതി നൽകി. നടപടി ക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ വടക്കൻ അമേരിക്കയിലേക്ക് താമസം മാറ്റാനാണ് ദമ്പതികളുടെ തീരുമാനം. സഹോദരൻ വില്യം രാജ കുമാരനുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ദമ്പതികൾ രാജ്യം വിടുന്നതെന്നാണ് റിപ്പോർട്ട്.
ഹാരിയും മേഗനും തമ്മിലുള്ള വിവാഹത്തോടു രാജ കുടുംബത്തിനുണ്ടായിരുന്ന താത്പര്യ കുറവും മേഗൻ നേരിടുന്ന വംശീയ അധിക്ഷേപം തടയാൻ കൊട്ടാരം ശ്രമിക്കാത്തതും രാജ ദമ്പതികൾ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ കാരണമായി. തന്റെ അമ്മയുടെ മരണത്തിന് കാരണമായ അതേ ശക്തികൾ മേഗനെയെയും അപകടത്തിലാക്കിയേക്കാമെന്ന ഭയം നേരത്തെ ഹാരി പങ്കുവെച്ചിരുന്നു. നിലവിൽ മേഗൻ മകൻ ആർച്ചിയോടൊപ്പം കാനഡയിലാണ് താമസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here