സൗരോര്‍ജ വേലി മുതല്‍ എഐ ഫെന്‍സിങ് വരെ; മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍

മനുഷ്യ-വന്യജീവി സംഘര്‍ഷം കേരളത്തില്‍ ഒരു ദൈനംദിന ജീവിതപ്രശ്നമായി മാറിക്കഴിഞ്ഞു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കിഫ്ബി വഴി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. സൗരോര്‍ജ വേലി മുതല്‍ വനമേഖലയില്‍ ഉള്ള കുടുംബങ്ങളുടെ മാറ്റിപ്പാര്‍പ്പിക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
വന്യജീവി ആക്രമണങ്ങളില്‍ ആളപായവും സ്വത്ത്നാശവും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ശാശ്വത പരിഹാര മാര്‍ഗങ്ങളുമായി മുന്നോട്ട് നീങ്ങുന്നത്. തെന്‍മല, പുനലൂര്‍,തിരുവനന്തപുരം, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളിലായി 1.51 കോടി രൂപ ചെലവില്‍ 95 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സൗരോര്‍ജ വേലി കിഫ്ബി പദ്ധതി വഴി നിര്‍മിക്കുകയാണ്. 80.20 ലക്ഷം രൂപ ചെലവിട്ട് ഇതിനോടകം 94.22 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഏറ്റവും വിജയകരവും ചിലവ് കുറഞ്ഞതുമായ മാര്‍ഗമാണ് ഫെന്‍സിങ് എന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ജെ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ഇതിനായി കിഫ്ബി ഫണ്ടിംഗ്, നബാര്‍ഡ് ഫണ്ടിംഗ്, എംഎല്‍എമാരുടെ ഫണ്ടുകള്‍ എന്നിവയില്‍ നിന്ന് തുക അനുവദിക്കുന്നുണ്ട്. വയനാടിന് വയനാട് പാക്കേജ് എന്ന പ്രത്യേക ഫണ്ട് ഉണ്ട് – അദ്ദേഹം വ്യക്തമാക്കി.
Read Also: ‘മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെ സുരക്ഷിതനാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
വയനാട് വന്യജീവി സങ്കേതത്തില്‍ 10 കിലോമീറ്റര്‍ റെയില്‍ ഫെന്‍സിങ് 12.97 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. കാട്ടാനശല്യം ഏറെയുള്ള പാലക്കാട്, വയനാട് വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ 0.71 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന എലിഫന്റ് പ്രൂഫ് വാള്‍ അഥവ ആന പ്രതിരോധ ഭിത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. 1.05 കോടി രൂപ പദ്ധതിക്കായി ചെലവിട്ടു. നോര്‍ത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിലായി 16.41 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലക്ഷ്യമിട്ട ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ റോപ് ഫെന്‍സിങ്ങ് എന്നറിയപ്പെടുന്ന ഉരുക്ക് വടം കൊണ്ടുള്ള വേലി 10.68 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. 2.63 കോടി രൂപയാണ് ചെലവായത്. 12.02 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ 2400 കിലോമീറ്റര്‍ സോളാര്‍ പവര്‍ ഫെന്‍സിങ് ഉണ്ടെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ വി ആനന്ദന്‍ പറഞ്ഞു. പുതുതായി 1700 കിലോമീറ്റര്‍ നിര്‍മിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 95 ശതമാനത്തിലേറെയും ഫെന്‍സിങ്ങാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് വൈല്‍ഡ്ലൈഫ് ഡിവിഷനില്‍ 68.4 കിലോമീറ്ററും നോര്‍ത്ത് വയനാട്, സൗത്ത് വയനാട് പ്രദേശത്ത് 50.44 കിലോമീറ്ററും, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ 23.25 കിലോമീറ്ററും ദൈര്‍ഘ്യത്തില്‍ തൂക്ക് സൗരോര്‍ജ വേലി സ്ഥാപിക്കാനുള്ള 12.37 കോടി ചെലവുവരുന്ന പദ്ധതിയുടെ വര്‍ക്ക് അവാര്‍ഡ് ചെയ്തുകഴിഞ്ഞു. വയനാട് ഇരുളത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫെന്‍സിങ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന ഓപ്റ്റിക്കല്‍ ഫൈബര്‍, എഐ ക്യാമറ തുടങ്ങിയവയുടെ സഹായത്തോടെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് ആനയുടെയും മറ്റു വന്യജീവികളുടെയും നീക്കം നിരീക്ഷിച്ച് തടയാനുള്ള PIDS സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ വയനാട് പുല്‍പ്പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ ഏത് വന്നാലും ഡിറ്റക്ട് ചെയ്യാന്‍ എഐ ക്യാമറയും ലൈറ്റും വച്ചിട്ടുണ്ടെന്ന് ഡ്യെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍ സാക്ഷ്യപ്പെടുത്തി.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള മലയോര-വനമേഖലകള്‍ കേന്ദ്രീകരിച്ച് സമഗ്രപദ്ധതികളാണ് കിഫ്ബി വഴി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പദ്ധതികളില്‍ പലതും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മറ്റുള്ളവ പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്.
Story Highlights : State government’s Programs to mitigate human-wildlife conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here