അവധിയെടുത്ത് ജീവനക്കാരുടെ കെഎഎസ് പരിശീലനം; അയോഗ്യരാക്കുമെന്ന് സർക്കാർ

അവധിയെടുത്ത് കെഎഎസ് പരീക്ഷക്ക് വേണ്ടി പരിശീലനം നടത്തുന്ന ജീവനക്കാരെ അയോഗ്യരാക്കുമെന്ന് സർക്കാർ. കൂട്ട അവധിയെടുത്തവർ പരീക്ഷാ പരിശീലനം തുടരണമെങ്കിൽ ജോലി ഉപേക്ഷിച്ചു പോകണമെന്നും പൊതുഭരണ വകുപ്പിന്റെ സർക്കുലർ. ജീവനക്കാരുടെ കൂട്ട അവധി സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷക്ക് വേണ്ടി അവധിയെടുത്ത് പരിശീലനം നടത്തുന്ന ജീവനക്കാർക്കെതിരെയാണ് സർക്കാർ അസാധാരണ നടപടിക്കൊരുങ്ങുന്നത്. കൂട്ട അവധിയെടുത്ത് പരീക്ഷാ പരിശീലനം നടത്തേണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സർക്കുലർ പുറത്തിറക്കി. സെക്രട്ടറിയേറ്റിലെ അമ്പതിലധികം അസിസ്റ്റന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിൽ ജോലി ചയ്യുന്ന നിരവധി പേരാണ് അവധിയെടുത്ത് കെഎഎസിന് വേണ്ടി പരിശീലനം നടത്തുന്നത്.
ജീവനക്കാരുടെ കൂട്ട അവധി സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും അതിനാൽ ജീവനക്കാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പരീക്ഷാ പരിശീലനം തുടരണമെങ്കിൽ ജോലി ഉപേക്ഷിച്ചു പോകണമെന്നതാണ് സർക്കാർ നിലപാട്. അവധിയിലുളളവർ കെഎഎസ് പരീക്ഷ എഴുതുകയാണെങ്കിൽ അവരെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്.
സർവീസിലിരിക്കെ അവധിയെടുത്ത് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് ജീവനക്കാർക്ക് സാമൂഹിക പ്രതിബദ്ധത ഇല്ലാത്തത് കൊണ്ടാണെന്നും സർക്കുലറിൽ പറയുന്നു. പൊതുജനത്തിന് നൽകേണ്ട സേവനം മറന്ന് സ്വന്തം ഭാവി മെച്ചപ്പെടുത്താനുളള ജീവനക്കാരുടെ ഇത്തരം പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ അസാധാരണമായ ഈ നടപടിക്കെതിരെ ജീവനക്കാർക്കിടയിലും സംഘടനകൾക്കിടയിലും അമർഷം ശക്തമാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here