തര്‍ക്ക പരിഹാര സംവിധാനം അവതരിപ്പിച്ചാല്‍ യൂറോപ്യന്‍ യൂണിയന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന്‍

തങ്ങള്‍ക്കെതിരെ തര്‍ക്ക പരിഹാര സംവിധാനം അവതരിപ്പിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ തീരുമാനത്തിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന്‍. തീരുമാനം തന്ത്രപരമായ പിശകാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഇറാനുമേല്‍ യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി തര്‍ക്കപരിഹാര സംവിധാനം അവതരിപ്പിക്കുന്നതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
തര്‍ക്കര പരിഹാര സംവിധാനത്തിന്റെ ഉപയോഗം നിയമപരമായി നിലനില്‍ക്കാത്തതാണെന്നും തന്ത്രപരമായ പിശകാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഇറാനെ അധിക്ഷേപിക്കാനാണ് ഈ മൂന്ന് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതവും അവര്‍ നേരിടാന്‍ തയ്യാറാകണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തര്‍ക്കപരിഹാര സംവിധാനത്തിലേക്ക് പോകുന്ന വിവരം ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇന്നലെയാണ് യൂറോപ്യന്‍ യൂണിയനെ അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യം കരാറിലെ മറ്റുകക്ഷികളായ റഷ്യയെയും ചൈനയെയും ഇറാനെയും അറിയിക്കും. സംയുക്തസമിതിയില്‍ 15 ദിവസത്തിനുള്ളില്‍ തര്‍ക്കം പരിഹരിക്കണം. സമ്പുഷ്ട യുറേനിയം ഉത്പാദനത്തിനുള്ള പരിധി ഇറാന്‍ ലംഘിച്ചതോടെയാണ് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും പുതിയ നീക്കവുമായെത്തിയത്. 2015-ലെ ആണവക്കരാറില്‍ വ്യവസ്ഥ ചെയ്യുന്നതാണ് തര്‍ക്കപരിഹാര സംവിധാനം. ഇതുപ്രകാരം കരാറിലെ ഒരുകക്ഷി വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ മറ്റുകക്ഷികള്‍ക്ക് അതിനെതിരേ സംയുക്തസമിതിയെ സമീപിക്കാം. സംയുക്തസമിതിയിലും തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ വിഷയം ഉപദേശക ബോര്‍ഡിലേക്കും അവിടെയും പരാജയപ്പെട്ടാല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പരിഗണനയിലേക്കും പോകും. അവിടെയും പരിഹാരം കാണാനാകുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് ഇറാനുമേല്‍ ഉപരോധം പുനഃസ്ഥാപിക്കാം.
Story Highlights- Iranian Foreign Minister Mohammed Javad Zarif
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here