ഫിലിപ്പൈന്‍സിലെ താല്‍ അഗ്‌നിപര്‍വ്വതത്തെ വാസയോഗ്യമല്ലാത്ത ഗണത്തില്‍ പെടുത്താന്‍ ആലോചന
ഫിലിപ്പൈന്‍സിലെ താല്‍ അഗ്‌നിപര്‍വ്വതത്തെ വാസയോഗ്യമല്ലാത്ത അഗ്‌നിപര്‍വ്വതങ്ങളുടെ ഗണത്തില്‍ പെടുത്താന്‍ ആലോചന. അഗ്‌നിപര്‍വ്വതത്തില്‍ നിലനില്‍ക്കുന്ന സ്‌ഫോടനസാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനത്തിലേക്ക് അധികൃതര്‍ നീങ്ങുന്നത്.
താല്‍ അഗ്‌നിപര്‍വ്വതത്തെ വാസയോഗ്യമല്ലാത്ത അഗ്‌നിപര്‍വ്വതങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറന്‍സാന ആവശ്യപ്പെട്ടു. ആളുകള്‍ക്ക് ജീവിക്കാനുതകുന്ന സാഹചര്യങ്ങളല്ല നിലവില്‍ താല്‍ അഗ്‌നിപര്‍വ്വതത്തിലുള്ളതെന്നും, വന്‍ തോതില്‍ ഉയരുന്ന പുകയും ചാരവും അഗ്‌നിപര്‍വ്വതത്തെ വാസയോഗ്യമല്ലാതാക്കി തീര്‍ത്തതായും ലോറന്‍സാന വ്യക്തമാക്കി. അഗ്‌നിപര്‍വ്വതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആളുകളെ അനുവദിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. ഏതു നിമിഷവും സംഭവിക്കാവുന്ന സ്‌ഫോടനസാധ്യത കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ടോ പര്‍വ്വതത്തെ വാസരഹിതപ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനം മുന്‍പ് അംഗീകരിച്ചതായി പ്രതിരോധ സെക്രട്ടറി അറിയിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് ഇതുവരെ അഗ്‌നിപര്‍വ്വതം സ്ഥിതിചെയ്യുന്ന പ്രദേശത്തുനിന്നും ഒഴിപ്പിച്ചത്. സഹായങ്ങളുമായി റെഡ് ക്രോസിന്റെ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശത്തുണ്ട്. സ്‌ഫോടനം ഉണ്ടായാല്‍ അഗ്‌നിപര്‍വതത്തെ ചുറ്റിയുള്ള തടാകത്തില്‍ സൂനാമിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here