ഉദ്ഘാടനം ചെയ്തിട്ട് ദിവസങ്ങൾ മാത്രം; ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാൻ നീക്കം നടത്തുന്നതായി പരാതി

ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞ കൊട്ടാരക്കരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാൻ നീക്കം നടത്തുന്നതായി പരാതി. ദിവസങ്ങൾക്ക് മുൻപ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി കാത്തിരിപ്പ് കേന്ദ്രമാണ് പൊളിച്ചുനീക്കാൻ ഒരുങ്ങുന്നത്.
കെഎസ്ആർടിസി ബസ് നിർത്തിയിട്ടതിന്റെ മറവിൽകെട്ടിടത്തിന്റെ നെയിം ബോർഡുകൾ ഇളക്കി മാറ്റിയത് നാട്ടുകാർ തടഞ്ഞു. നിർമാണത്തിന് അനുമതി കൊടുത്തതിനുംഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിനും കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടെന്നുള്ള ആരോപണമുയർന്നിട്ടുണ്ട്.
വർഷങ്ങളായി കാടുമൂടി നശിച്ച അവസ്ഥയിലായിരുന്ന കാത്തിരിപ്പ് കേന്ദ്രം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ഥലം കെഎസ്ആർടിസിയുടെതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദീപു ഇലക്ട്രോ എന്ന ഗ്രൂപ്പ് അംഗം രണ്ട് ലക്ഷം രൂപ മുടക്കി കെട്ടിടം നവീകരിച്ചത്.
നിർമാണ പ്രവർത്തനത്തിന് ചെലവ് വഹിച്ച വ്യക്തിയുടേയും വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും പേരുവിവരങ്ങൾ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ നീക്കം ചെയ്തതിരുന്നു. ഉദ്യോഗസ്ഥരെ മുൻനിർത്തി ജനോപകാരപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നശിപ്പിച്ചു കളയാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
kottarakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here