മെഡിക്കൽ കോളജിൽ എത്തിക്കാൻ ആംബുലൻസ് വിട്ടുനൽകിയില്ല: രോഗി മരിച്ചതായി പരാതി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കാനായി ആംബുലൻസ് വിട്ടുനൽകാത്തതിനാൽ രോഗി മരിച്ചതായി പരാതി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് അവശ നിലയിലായ വൃദ്ധനെ ആദ്യം കുളത്തൂപ്പുഴ സർക്കാർ അശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ ആംബുലൻസ് ഉണ്ടായിരുന്നിട്ടും പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോലും എത്തിക്കാൻ വിട്ട് നൽകിയില്ലെന്നാണ് പരാതി ഉയരുന്നത്. ആർപിഎൽ വൺ എ കോളനിയിൽ താമസിക്കുന്ന അളകനാണ് ചികിത്സ വൈകിയത് മൂലം മരിച്ചത്.
വീടിനുള്ളിൽ അവശനായി കിടന്ന അളകനെ ഉച്ചയോടെ ബന്ധുക്കൾ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ചു. എന്നാൽ ആശുപത്രി മുറ്റത്തുണ്ടായിരുന്ന 108 ആംബുലൻസ് സേവനം ആവശ്യപ്പെട്ടങ്കിലും വിട്ടുനൽകാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Read Also: വയനാട് ആദിവാസി യുവാവിന്റെ മരണം; കൊലപാതകമെന്ന് പൊലീസ്, അച്ഛനും മകനും അറസ്റ്റില്‍
തുടർന്ന് ഓട്ടോറിക്ഷയിൽ ഏറെ വൈകി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി, ആംബുലൻസും തരപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കരവാളൂരിൽ വെച്ച് ഇയാൾ മരണപ്പെടുകയായിരുന്നു.
കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയുടെയും 108 ആംബുലൻസ് അധികൃതരുടെയും അനാസ്ഥക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാൽ കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വന്നാൽ മാത്രമേ ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയുള്ളൂവെന്ന് ഡ്രൈവർമാർ പറഞ്ഞു.
medical college, death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here