ട്വിറ്ററിലെ വ്യാജ ഫോളോവേഴ്സ്; മോദി ഒന്നാമത്

ട്വിറ്ററിലെ വ്യാജ ഫോളോവേഴ്സിൻ്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് റിപ്പോർട്ട്. ആഗോള തലത്തിലുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം ട്വിറ്റർ ഹാൻഡിലുകളും വ്യാജമാണെന്നാണ് റിപ്പോർട്ട്. ‘ട്വിപ്ലോമസി’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.
ട്വിറ്റർ ഓഡിറ്റ് അൽഗോരിതത്തിൻ്റെ സഹായത്തോടെയാണ് ട്വിപ്ലോമസി പഠനം നടത്തിയത്. ട്വീറ്റുകളുടെ എണ്ണം, ഫോളോവേഴ്‌സിന്റെ സുഹൃത്തുക്കളുടെ എണ്ണത്തിലുള്ള അനുപാതം തുടങ്ങിയവ പരിഗണിച്ചായിരുന്നു പരിശോധന. നാലു കോടിയോളം ട്വിറ്റർ ഹാൻഡിലുകളാണ് മോദിയുടെ ഫോളോവേഴ്സ് ആയി ഉള്ളത്. ഇതിൽ പകുതിയലധികം പേരും വ്യാജമാണെന്ന് ട്വിപ്ലോമസി പറയുന്നു. കൃത്യമായി പറഞ്ഞാൽ മോദിയുടെ 40,993,053 ഫോളോവേഴ്സിൽ 24,799,527 പേരും വ്യാജന്മാരാണ്. ബാക്കിയുള്ള 16,191,426 ട്വിറ്റർ ഹാൻഡിലുകൾ മാത്രമാണ് യഥാർത്ഥ ഐഡികൾ.
പട്ടികയിൽ രണ്ടാമത് ഫ്രാൻസിസ് മാർപ്പാപ്പയാണ്. മാർപാപ്പയുടെ 59 ശതമാനം ഫോളോവേഴ്സും വ്യാജന്മാരാണ്. അതേ സമയം, അദ്ദേഹത്തിൻ്റെ ആകെ ഫോളോവേഴ്സ് 1.6 കോടി മാത്രമാണ്. അഞ്ച് കോടിയോളം ഫോളോവേഴ്സുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പിന്തുടരുന്നവരിൽ 37 ശതമാനം വ്യാജ അക്കൗണ്ടുകളാണെന്നും ട്വിപ്ലോമസി വ്യക്തമാക്കുന്നു.
നേരത്തെ വ്യാജ അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ സ്വീകരിച്ച നടപടിയെത്തുടർന്ന് മോദിക്ക് 3 ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്സുള്ള ആളാണ് നരേന്ദ്ര മോദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here