യെമനിലെ സൈനിക ക്യാമ്പിന് നേരെ മിസൈല്‍ ആക്രമണം; 60 സൈനികര്‍ മരിച്ചു

യെമനിലെ സൈനിക ക്യാമ്പിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 60 സൈനികര്‍ മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ യെമനിലെ മാരിബ് നഗരത്തിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഹൂതി വിമതര്‍ ആക്രമണം നടത്തിയതെന്ന് അല്‍ എക്ബാരിയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യെമന്റെ തലസ്ഥാനമായ സനായുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ഹൂതി ക്യാമ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ പിന്തുണയുള്ള സൈന്യം നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് മറുപടിയായാണ് ഹൂതി വിമതരുടെ ഇപ്പോഴത്തെ ആക്രമണം.
ഇന്നലെ ഹൊദൈദ തുറമുഖത്തിനടുത്തുവെച്ച് സൈന്യവും ഹൂതി വിമതരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ രണ്ട് സാധാരണക്കാരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലോടെ ഹൊദൈദയില്‍ എക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു. യെമനിലേയ്ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിന്റെ പ്രധാന കവാടമാണ് തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖ നഗരം.
2014-ല്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം തലസ്ഥാനമായ സനായും രാജ്യത്തിന്റെ വടക്കന്‍ മേഖലയും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ അട്ടിമറിച്ച് മാസങ്ങള്‍ക്കുള്ളില്‍ ഹൂതി വിമതരെ പുറത്താക്കുന്നതിനായി സൗദി അറേബ്യയുടെ പിന്തുണയോടെയുള്ള സഖ്യസൈന്യം നീക്കം തുടങ്ങിയതോടെയാണ് ഇരുകൂട്ടര്‍ക്കുമിടയിലുള്ള നിഴല്‍ യുദ്ധം ആരംഭിച്ചത്. തുടര്‍ന്നുള്ള ഏറ്റുമുട്ടലുകളില്‍ ഇതുവരെ പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. മുപ്പത് ലക്ഷത്തോളം പേര്‍ പലായനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here