വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ചു; കുസാറ്റിൽ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം

കുസാറ്റിൽ എസ്എഫ്‌ഐക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. എസ്എഫ്‌ഐ നേതാക്കൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് കാറിടിച്ച് വീഴ്ത്തിയ ശേഷം വിദ്യാർത്ഥിയെ മർദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
കഴിഞ്ഞ ദിവസം കുസാറ്റ് ക്യാമ്പസിൽ വച്ച് പരുക്കേറ്റ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇത് പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായി ഇന്നലെ രാത്രി വിദ്യാർത്ഥിയെ എസ്എഫ്‌ഐ നേതാക്കൾ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥിയെ കൂട്ടുന്നതിന് വേണ്ടി ബൈക്കുമായി എത്തിയ വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം സ്റ്റീൽ ദണ്ഡുകൊണ്ട് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.
എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് ഇതിന് പിന്നിലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ കോളജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂണിറ്റ് പ്രസിഡന്റിനേയും സെക്രട്ടറിയേയും പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
story highlights- cusat, protest, SFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here