റോഹിങ്ക്യൻ വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി

റോഹിങ്ക്യൻ വംശഹത്യക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മ്യാൻമറിനോട് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാജ്യാന്തര നീതിന്യായ കോടതി. മ്യാൻമാറിന്റെ നടപടികൾ മൂലം റോഹിങ്ക്യൻ വംശജരുടെ അവകാശങ്ങൾ പരിഹാരിക്കാനാവാത്ത വിധം കോട്ടം തട്ടിയെന്നും കോടതി ചൂണ്ടിക്കാട്ടി. 17 ജഡ്ജിമാരടങ്ങിയ പാനലാണ് റോഹിങ്ക്യൻ വിഷയത്തിൽ നിർണായകമായ ഉത്തരവിട്ടത്.
കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും രാജ്യാന്തര കോടതി നിർദേശിച്ചു. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. തീരുമാനത്തെ ഏകകണ്‌ഠേനയാണ് പൗരാവകാശ പ്രവർത്തകർ സ്വീകരിച്ചത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് റോഹിങ്ക്യകൾ നേരിട്ട വംശഹത്യയിൽ മ്യാൻമർ ഭരണകൂടത്തിനെതിരെ യുഎൻ കോടതിയെ സമീപിച്ചത്.
മ്യാൻമാർ ഭരണകൂടത്തിനെതിരെ നിരവധി രാജ്യങ്ങൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് നടന്ന സൈനികവേട്ടയെ തുടർന്ന് 7,30,000 റോഹിങ്ക്യകൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് നാടുകടന്നതായാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here