ഓസ്‌ട്രേലിയയില്‍ അഗ്നിശമനസേനാംഗങ്ങളുടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞു
ഓസ്‌ട്രേലിയയില്‍ അഗ്നിശമനസേനാംഗങ്ങളുടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ന്യൂസൗത്ത് വെയില്‍സിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് അഗ്നിശമനസേനാഗങ്ങളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ക്യാപ്റ്റന്‍ ഇവാന്‍ മാക്‌ബെത്ത്, പോള്‍ ക്ലൈഡ് ഹുഡ്‌സണ്‍, റിക്ക് എ ഡിമോര്‍ഗന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന വിമാനം തകര്‍ന്ന് മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന സി 130 വിമാനത്തിലുണ്ടായിരുന്ന അമേരിക്കക്കാരായ മൂന്ന് അഗ്നിശമനസേനാംഗങ്ങളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കാന്‍ബെറയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്‌നോവി മൗണ്ടെയ്‌നില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകരുടെ മരണം കനത്ത നഷ്ടമാണെന്ന് ന്യൂസൗത്ത് വെയില്‍സ് മേധാവി ഗ്ലാഡിസ് ബെര്‍ജിക്ലിയന്‍ പറഞ്ഞു. കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയയെ സഹായിക്കാനെത്തിയ, ഏറെ വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് അപകടത്തിലൂടെ നഷ്ടമായതെന്നും ബെര്‍ജിക്ലിയന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെയും സൂചനകളൊന്നുമില്ല. അപകടത്തിന് മുന്‍പ് വിമാനവുമായുണ്ടായിരുന്ന സിഗ്നല്‍ ബന്ധം നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. കനേഡിയന്‍ കമ്പനിയായ കോള്‍സണ്‍ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ തകര്‍ന്ന സി 130 വിമാനം.
Story Highlights- The body identified in a plane crash in Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here