കൊറോണ വൈറസ് ബാധ; സംസ്ഥാനത്ത് അതീവ ജാഗ്രത

കൊറോണ വൈറസ് ചൈനയിൽ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. വൈറസ് ബാധ സംശയിക്കുന്ന 2 പേരാണ് മെഡിക്കൽ കോളേജുകളിലെ ഐസലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ശരീര സ്രവത്തിന്റെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചു.മുൻകരുതലിന്റെ ഭാഗമായി മറ്റ് 14 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.
ചൈനയിൽ കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തും ജാഗ്രത തുടരുന്നത്. ചൈനയിൽ നിന്നെത്തുന്നവരെ കർശനമായി നിരീക്ഷിക്കാനാണ് നിർദേശം. ചൈനയിൽ നിന്ന് തിരെകെയെത്തിയ രണ്ട് പേരാണ് നിലവിൽ ഐസലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുള്ളത്. പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളതിനാൽ കളമശേരി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാൾ തിരുവനന്തപുരത്താണ്.
ഇവരുടെ ശരീരസ്രവങ്ങളുടെ സാമ്പിളുകൾ ഇതിനകം പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മറ്റ് 14 പേരാണ് വീടുകളിലും വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. എറണാകുളം,തൃശൂർ, കോട്ടയം എന്നിവിടങ്ങളിലായാണ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയവർ നീരീക്ഷണത്തിലുള്ളത്. മുൻകരുതലിന്റെ ഭാഗമായാണ് പരിശോധനകളെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ചൈനയിൽ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരെയും കർശനമായി നിരീക്ഷിക്കാനാണ് നിർദേശം. തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും ഇതിനായി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here