ഗവര്‍ണറെ തടഞ്ഞ സംഭവം; എംഎല്‍എമാര്‍ക്കെതിരെ അച്ചടക്ക നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കര്‍

ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അച്ചടക്ക നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. നയപ്രഖ്യാപന പ്രസംഗത്തിലെ ഗവര്‍ണറുടെ വിയോജിപ്പ് രേഖകളിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറും മുഖ്യമന്ത്രിയും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. മുല്ലപ്പള്ളിക്ക് മോഹഭംഗത്തിന്റെ അപശ്രുതിയെന്നായിരുന്നു എ വിജയരാഘവന്റെ മറുപടി.
ഗവര്‍ണറെ തടഞ്ഞതിന്റെ പേരില്‍ നടപടിയുണ്ടാകില്ലെന്നു വ്യക്തമാക്കിയ സ്പീക്കര്‍, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ഭാഗത്തുനിന്നു ബലപ്രയോഗമുണ്ടായെന്ന പരാതി പരിശോധിക്കുമെന്നും അറിയിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്ളതു മാത്രമേ രേഖകളില്‍ ഉണ്ടാകൂ എന്നും സ്പീക്കർ അറിയിച്ചു.
വാച്ച് ആന്റ് വാര്‍ഡിനെക്കൊണ്ട് പ്രതിപക്ഷത്തെ തടഞ്ഞത് അപമാനമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അസാധാരണ സംഭവങ്ങളാണ് നിയമസഭയില്‍ നടന്നത്. മുഖ്യമന്ത്രിക്കോ സിപിഐഎമ്മിനോ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആത്മാര്‍ത്ഥതയില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മുല്ലപ്പള്ളി ആഗ്രഹിക്കുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷമാണെന്ന് എ വിജയരാഘവന് ആരോപിച്ചു. നിയമസഭയില്‍ നടന്നത് കള്ളക്കിയോ ഒത്തുകളിയല്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് നിയസഭയില്‍ ഗവര്‍ണര്‍റെ പ്രതിപക്ഷം തടഞ്ഞത്. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ വഴിയടച്ച് ഗവര്‍ണറെ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പ്രധാനകവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്.
Story Highlights: Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here