നിർഭയ കേസ്; ജീവന് പകരം ജീവൻ എന്ന അർത്ഥത്തിൽ വധശിക്ഷ വിധിക്കാൻ ആവില്ല: ജസ്റ്റിസ് കുര്യൻ ജോസഫ്

നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷയ്ക്ക് പകരം മരണം വരെ ജീവപര്യന്തം വിധിച്ചാൽ എന്താണ് കുഴപ്പമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. കേസ് അത്യപൂർവങ്ങളിൽ അപൂർവമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ പ്രതികാരമെന്ന മട്ടിൽ വധശിക്ഷ വിധിക്കാനാകില്ല. പ്രതികാരമെന്ന മട്ടിൽ വധശിക്ഷ വിധിക്കുന്നതും ശിക്ഷയായി വിധിക്കുന്നതും രണ്ടും രണ്ടാണ്.
ജീവന് പകരം ജീവൻ എന്നതല്ല വധശിക്ഷ വിധിക്കുന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് ഹൈദരാബാദ് ബലാത്സംഗ കൊലപാതക കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. നടപടികൾ അനന്തമായി നീളുന്നത് ജനരോഷത്തിന് പ്രധാന കാരണമാണ്.
മരണം സമൂഹത്തിലെ കുറ്റവാസനയുള്ളവരെ ഏതെങ്കിലും തരത്തിൽ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് ചിന്തിക്കണം. വധശിക്ഷക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ന്യായാധിപനാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.
അതേസമയം, വധശിക്ഷക്കെതിരെ നിർഭയക്കേസ് പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ചേംബറിലാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ പുനഃപരിശോധനാ ഹർജി തള്ളിയ മൂന്ന് ജഡ്ജിമാരും ബെഞ്ചിൽ അംഗങ്ങളാണ്.
ജനവികാരം കണക്കിലെടുത്താണ് വധശിക്ഷ വിധിച്ചതെന്ന് അക്ഷയ് കുമാറിന്റെ ഹർജിയിൽ ആരോപിച്ചു. പ്രതികളായ മുകേഷ് സിംഗിന്റെയും വിനയ് ശർമയുടെയും തിരുത്തൽ ഹർജികൾ നേരത്തെ തള്ളിയിരുന്നു.
justice kurian joseph, nirbhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here