കൊല്ലത്ത് സ്‌കൂളിൽ കഞ്ചാവ് വിൽപന; പ്രധാന പ്രതികൾ പിടിയിൽ

കൊല്ലം ചടയമംഗലത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികൾ പിടിയിൽ. കൈവശമുണ്ടായിരുന്ന മൂന്ന് കിലോ കഞ്ചാവുമായാണ് ചടയമംഗലം എക്‌സൈസ് ഉദ്യോഗസ്ഥർ സംഘത്തിലെ രണ്ട് പ്രധാനികളെ പിടികൂടിയത്.
ചടയമംഗലം കുരിയോട് ഭാഗത്തുനിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പിടികൂടിയത്. നമ്പർപ്ലേറ്റ് ഇല്ലാതെ വന്ന ബുള്ളറ്റ് പരിശോധിച്ചപ്പോഴാണ് ഇവരുടെ കൈയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയത്. നിലമേൽ സ്വദേശിയായ വിഷ്ണു കടയ്ക്കൽ, കുമ്മിൾ സ്വദേശിയായ അൽഅമീൻ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. മുൻപ് സമാനമായ കേസുകളിൽ കൊല്ലം, കരുനാഗപ്പള്ളി, ചടയമംഗലം എക്‌സൈസ് സ്റ്റേഷൻ പരിധികളിൽ അറസ്റ്റിലായവരാണ് രണ്ടുപേരും.
സ്‌കൂൾ പരിസരങ്ങളിൽ ചെറിയ അളവിൽ കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വിൽപന നടത്തുകയും വിതരണം ചെയ്യുകയുമായിരുന്നു ഇവർ. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാണെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാർ പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നുമാണ് ഇവർക്ക് കഞ്ചാവ് എത്തുന്നതെന്ന് പ്രതികൾ സമ്മതിച്ചു. ഏറെ നാളായി ചടയമംഗലം എക്‌സൈസിന്റെ പരിധിയിൽ ഉൾപ്പെടുന്ന സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന വ്യാപകമാണെന്ന രഹസ്യവിവരത്തെ തുടർന്ന് വാഹനപരിശോധന ഉൾപ്പെടെ നടന്നുവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here