യാക്കോബായ-ഓർത്തഡോക്സ് സഭാ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ബില്ലിനെതിരെ സീറോ മലബാർ സഭ

യാക്കോബായ-ഓർത്തഡോക്സ് സഭകൾക്കിടയിൽ വിശ്വാസികളുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലിനെതിരെ സീറോ മലബാർ സഭ. ബിൽ എല്ലാ ക്രിസ്ത്യൻ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുത്തും എല്ലാവർക്കും സ്വീകാര്യമായിരിക്കുന്നതുമാകണമെന്ന് കെസിബിസി പ്രസിഡണ്ടന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.
യാക്കോബായ- ഓർത്തഡോക്സ് സഭകളിലെ സിമിത്തേരിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്ന ബിൽ അവ്യക്തവും, കൃത്യതയില്ലാത്തതതും മതങ്ങൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുവാൻ ഇടയാകുന്നതുമാണ്. ഈ ബിൽ യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉപകരിച്ചേക്കാം.
അതേസമയം, നൂറ്റാണ്ടുകളായി നിയമാനുസൃതമായി പ്രവർത്തിച്ചുവരുന്ന ക്രിസ്ത്യൻ സഭകളിലെ ശവസംസ്‌കാര ശുശ്രൂഷകളെയും സിമിത്തേരികളെയും പുതിയ ബിൽ തരത്തിൽ ദോഷകരമായി ബാധിക്കും. അതിനാൽ പുതിയ നിയമനിർമാണ പ്രക്രിയയിൽ കേരളത്തിലെ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തി, അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here