അനായാസം ന്യൂസിലൻഡ്; ഇന്ത്യ പരുങ്ങലിൽ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസിലൻഡ് കുതിക്കുന്നു. 16 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 85 റൺസ് എന്ന നിലയിലാണ്. ഇന്ത്യൻ ബൗളർമാർക്കെതിരെ അനായാസം റൺസ് കണ്ടെത്തുന്ന ന്യൂസിലൻഡ് കൂറ്റൻ സ്കോറാണ് ലക്ഷ്യമിടുന്നത്. മാർട്ടിൻ ഗപ്റ്റിൽ (46), ഹെൻറി നിക്കോൾസ് (36) എന്നിവർ ക്രീസിൽ തുടരുകയാണ്.
ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറുകളിൽ ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞ ഇന്ത്യക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു. സാവധാനം ഫീൽഡിൽ പഴുതുകൾ കണ്ടെത്തിയ കിവീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതച്ചു. ആദ്യ സ്പെല്ലിൽ ജസ്പ്രീത് ബുംറക്കാണ് കൂടുതൽ തല്ലു കിട്ടിയത്. 4 ഓവർ എറിഞ്ഞ ബുംറ 29 റൺസ് വഴങ്ങി.
രണ്ട് മാറ്റവുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ടെസ്റ്റ് പരമ്പരക്ക് വേണ്ട വിശ്രമം നൽകാൻ മുഹമ്മദ് ഷമിയെ പുറത്തിരുത്തിയ ഇന്ത്യ നവദീപ് സെയ്നിയെ ടീമിൽ ഉൾപ്പെടുത്തി. ഒപ്പം കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചഹാലും ടീമിലെത്തി. ന്യൂസിലൻഡ് നിരയിൽ മിച്ചൽ സാൻ്റ്നറിനു പകരം മാർക്ക് ചാപ്മാനും ഇഷ് സോധിക്കു പകരം കെയ്ൽ ജാമീസണും കളിക്കും.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് നാലു വിക്കറ്റിനാണ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം ന്യൂസിലൻഡ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവിലാണ് ന്യൂസിലൻഡ് വിജയത്തിലെത്തിയത്. 84 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു സിക്‌സും 10 ഫോറും അടക്കം 109 റണ്‍സുമായി പുറത്താകാതെ നിന്നു. മികച്ച കൂട്ടുകെട്ടുകളാണ് ന്യൂസിലൻഡ് വിജയത്തിന് കരുത്തായത്.
Story Highlights: India, New Zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here